സംസ്ഥാനത്ത് ചൊവ്വാഴ്ച ഏഴു പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
തിരുവനന്തപുരത്ത് രണ്ടുപേർക്ക്, കാസർകോട്ട് രണ്ടുപേർക്ക്, കൊല്ലം,തൃശ്ശൂർ,കണ്ണൂർ എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 215 ആയി.
സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 1,63,129 പേരാണ്. ഇതിൽ 1,62,471 പേർ വീടുകളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 658 പേർ ആശുപത്രിയിലും നിരീക്ഷണത്തിൽ കഴിയുന്നു.
ചൊവ്വാഴ്ച മാത്രം 150 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 7485 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 6381 എണ്ണത്തിന് രോഗബാധയില്ല എന്നു കണ്ടെത്തിയിട്ടുണ്ട്.