കൊവിഡ് 19: കണ്ണൂരിലും തൃശ്ശൂരിലും വിദേശത്ത് നിന്നെത്തിയവർക്ക് രോഗം സ്ഥിരീകരിച്ചു. നെടുമ്പാശ്ശേരിയില്‍ പരിശോധിച്ച 18 യാത്രക്കാര്‍ക്ക് രോഗലക്ഷണം

കൊവിഡ് 19 വൈറസിന്‍റെ പശ്ചാത്തലത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍  ഇന്ന്  പരിശോധിച്ച 3135 പേരില്‍ 18 പേര്‍ക്ക് രോഗലക്ഷണങ്ങളെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ്. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയവരില്‍ ആറുപേര്‍ ഇറ്റലിയില്‍ നിന്ന് വന്നവരും നാലുപേര്‍ ദക്ഷിണ കൊറിയയില്‍ നിന്ന് വന്നവരുമാണ്. 

വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവര്‍ക്ക് ഒരു മാസത്തേക്ക് ലുലു ഭക്ഷണം സ്പോൺസർ ചെയ്‍തതായും കളക്ടര്‍ പറഞ്ഞു. കൊവിഡ് സ്ഥിരീകരിച്ച മൂന്നുവയുസള്ള കുട്ടിയുടെ പിതാവുമായി സമ്പര്‍ക്കം നടന്ന 23 പേരെ തിരിച്ചറിഞ്ഞതായും ഇവരെ നിരീക്ഷിച്ച് വരികയാണെന്നും കളക്ടര്‍ അറിയിച്ചു. മൂന്ന് വയസുള്ള കുട്ടിയുടെ  പിതാവിനെ ഐസൊലേറ്റ് ചെയ്യുന്നതിൽ വീഴ്ച പറ്റിയിട്ടില്ല

കുട്ടി വന്ന ദിവസം റിസൾട്ട്‌ പോസിറ്റീവ് ആയിരുന്നില്ല. അതുകൊണ്ടാണ് പിതാവിനെ ആദ്യം ഐസൊലേറ്റ് ചെയ്യാതിരുന്നതെന്നും ജില്ലാ കളക്ടർ എസ് സുഹാസ് പറഞ്ഞു. ഇനി 99 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.  57 പേരുടെ സാമ്പിൾ ഇന്ന് പരിശോധനക്ക് അയച്ചു. 47146 പേരെ  മാർച്ച്‌ മൂന്ന് മുതൽ ഇതുവരെ അന്താരാഷ്ട്ര ടെർമിനലിൽ പരിശോധിച്ചതായും കളക്ടര്‍ പറഞ്ഞു. 

സംസ്ഥാനത്ത് പുതുതായി രണ്ട് പേർക്ക് കൂടി കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കണ്ണൂരിലും തൃശ്ശൂരിലുമാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കണ്ണൂരിലെ രോഗി ദുബായിൽ നിന്നും തൃശ്ശൂരിലെ രോഗി ഖത്തറിൽ നിന്നും വന്നതാണ്.

4180 പേര്‍ നിരീക്ഷണത്തിലാണ്. 3910 പേര്‍ വീടുകളിലും 270 പേര്‍ ആശുപത്രിയിലും ആണ് . തിരുവനന്തപുരം കോഴിക്കോട് മെഡിക്കൽ കോളേജുകളിലും പരിശോധന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 900 പേരാണ് പുതുതായി രോഗ സാധ്യതാ ലിസ്റ്റിലേക്ക് വന്നിട്ടുള്ളത്.

സംസ്ഥാനം പ്രത്യേക സ്ഥിതിയിലൂടെയാണ് കടന്ന് പോകുന്നത്. കാര്യങ്ങൾ എല്ലാം ശുഭമാണെന്ന് പറയാൻ കഴിയില്ല. ഭയപ്പാടല്ല മുൻകരുതലും പ്രതിരോധവും തന്നെയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിസരം വീട് വ്യക്തി ശുചീകരണം എന്നിവയിൽ പ്രത്യേക ശ്രദ്ധവേണം . തദ്ദേശ സ്ഥാപനങ്ങൾ പ്രത്യേക ശ്രദ്ധചെലുത്തണം.

നിസ്സഹകരിക്കുന്നവരുടെ കാര്യത്തിൽ ഒറ്റപ്പെട്ട ദുരനുഭവങ്ങളുണ്ട്. അത്കര്‍ശനമായി നിയന്ത്രിക്കും. ചില കേന്ദ്രങ്ങളിൽ തെറ്റായ ഇടപെടലുകൾ ഉണ്ടാകുന്നു. ആലപ്പുഴയിലെ റിസോര്‍ട്ടിൽ താമസിക്കുന്നവരെ ഇറക്കിവിടാൻ ശ്രമിക്കുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങൾ ഉണ്ടായി. അത്തരം കാര്യങ്ങൾ ആവര്‍ത്തിക്കരുത്.

പൊതുവായി ആശങ്കയുടെ സാഹചര്യം നിലവിലുണ്ട്. അതുകൊണ്ട് മാര്‍ച്ച് 31 വരെ പൊതുജനങ്ങൾ ഒത്തുകൂടുന്ന പരിപാടികൾ ഉപേക്ഷിക്കണം. സുരക്ഷാ മുൻകരുതൽ നടപടികളോട് സഹകരിക്കാൻ എല്ലാവരും തയ്യാറാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

ഏതെങ്കിലും വിദേശിയെ കണ്ടാൽ കൊറോണ കൊറോണ എന്ന് വിളിച്ച് പുറകെ നടക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് ശരിയല്ല. ഇത് നാടിന് ദുഷ്പേര് ഉണ്ടാക്കും. അത്തരം നിലപാടുകൾക്കെതിരെ കര്‍ശന നടപടികൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രായമായവരിൽ കൊവിഡ് വൈറസ് ബാധയേൽക്കാതിരിക്കാൻ പ്രത്യേക കരുതൽ വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പഞ്ചായത്തും കുടുംബശ്രീയും അടക്കം എല്ലാവരുടേയും പങ്കാളിത്തത്തോടെ വയോജന സംരക്ഷണം ഉറപ്പാക്കും.

കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ആറ് ടോൾ ഫ്രീ നമ്പറുകൾ സജ്ജീകരിച്ചിട്ടുണ്ട്. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും. കൈവിട്ടുപോകാവുന്ന സ്ഥിതിയാണെന്നും എല്ലാവരും ആത്മാർത്ഥമായി പരിശ്രമിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

നാട്ടിൽ കഴിയുന്ന പ്രവാസികളുടെ ജോലി നഷ്ടപ്പെട്ടുപോകുമെന്ന ആശങ്ക നിലവിലുണ്ട്. നോർക്ക വഴി ബന്ധപ്പെട്ട എംബസികളെ അറിയിച്ച് സാമ്പത്തിക നഷ്ടം ഉണ്ടാക്കാതെ അവരുടെ തിരിച്ചുപോക്കിന് എങ്ങിനെ സമയം മാറ്റിക്കിട്ടുമെന്നത് വിമാനക്കമ്പനികളുമായെല്ലാം സംസാരിച്ച് തീരുമാനമുണ്ടാക്കും. ഇതിനായി നോർക്ക ടോൾ ഫ്രീ നമ്പർ തുറക്കും.

കൃത്യമായ ജാഗ്രത പാലിച്ചാൽ നമ്മുടെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാവും. അക്കാര്യത്തിൽ എല്ലാവരും ജാഗ്രതയും പൗരബോധത്തോടെയും പെരുമാറണം. എല്ലാവരുടെയും സഹകരണവും ഒത്തൊരുമിച്ചുള്ള പ്രവർത്തനവുമാണ് ആവശ്യം. സർക്കാർ സംവിധാനങ്ങളെല്ലാം ഉണർന്ന് പ്രവർത്തിക്കണം. സർക്കാരിന്റെ നിർദ്ദേശങ്ങളോട് ജനങ്ങളെല്ലാം സഹകരിക്കണം.

പൊലീസ് വിമാനത്താവളങ്ങളിൽ എത്തുന്നവരുടെ വിശദമായ വിവരങ്ങൾ നേരിട്ട് ശേഖരിക്കും. ആരോഗ്യ വകുപ്പ് അധികൃതരുടെ കൂടെ ഇവരെ നേരിട്ട് കണ്ട് അവബോധം നൽകും. പോർട്ടുകളിലും റെയിൽവെ സ്റ്റേഷനുകളിലും നിരീക്ഷണവും ജാഗ്രതയും ശക്തിപ്പെടുത്തും. സംസ്ഥാന അതിർത്തികളിൽ നല്ല തരത്തിൽ നടപടികൾ സ്വീകരിക്കുന്നുണ്ട്.

കൊവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് വിവരങ്ങൾ ടെക്സ്റ്റ് മെസേജ് രൂപത്തിൽ സാധാരണ ഫോണുകളിൽ ലഭിക്കും. ജിഒകെ ഡയറക്ട് എന്ന മൊബൈൽ ആപ്പ് വ്യാജവാർത്തകൾ പ്രചരിക്കുന്നത് തടയാൻ വേണ്ടിയാണ് ഉണ്ടാക്കിയത്. കൃത്യമായ വിവരങ്ങൾ ഈ ആപ്പിൽ നിന്ന് ലഭിക്കും. ഇത് ആൻഡ്രോയ്ഡ് ഫോണിൽ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാനാവും.

സാധാരണ ഫോണുകളിൽ മിസ്ഡ് കോളിലൂടെ വിവരങ്ങൾ ലഭിക്കാൻ സൗകര്യമൊരുക്കും. കൺട്രോൾ റൂമുകൾ ഏകജാലക സംവിധാനം വഴി ബന്ധിപ്പിച്ചു. മാനസിക പിരിമുറുക്കം അനുഭവിക്കുന്നവർക്ക് ടെലഫോൺ വഴിയടക്കം കൗൺസിലിങ് ലഭിക്കും. അവധിയിൽ പോയ എല്ലാ സെക്രട്ടറിമാരും ജോലിയിൽ തിരികെ പ്രവേശിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

തിരുവനന്തപുരം ലാബിൽ നിന്ന് ഇന്നാണ് ടെസ്റ്റ് തുടങ്ങിയത്. ഇവിടെ തിരുവനന്തപുരം സ്വദേശിയുടെ റിസൾട്ട് പോസിറ്റീവാണ്. ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിച്ച ശേഷം ഇക്കാര്യം സ്ഥിരീകരിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

രോഗം സ്ഥിരീകരിച്ച രോഗികൾ പരിയാരം മെഡിക്കൽ കോളേജിലും തൃശ്ശൂർ ജനറൽ ആശുപത്രിയിലുമാണ് ചികിത്സയിൽ കഴിയുന്നത്. റാന്നിയിൽ രോഗം സ്ഥിരീകരിച്ച വയോധികർ അതീവ ഗുരുതരാവസ്ഥയിലാണെന്നും അവരെ രക്ഷിക്കാൻ തീവ്ര പരിശ്രമം നടത്തുകയാണെന്നും മന്ത്രി പറഞ്ഞു.