കൊവിഡ് 19: കേരളത്തിൽ ഏഴു ജില്ലകൾ സമ്പൂര്‍ണ്ണമായി അടച്ചിടും.

കൊവിഡ് ജാഗ്രതാ നടപടികൾ കൂടുതൽ കര്‍ശനമാക്കി. കേരളത്തിൽ കൊവിഡ് സ്ഥിരീകരിച്ച ഏഴ് ജില്ലകളിൽ ലോക് ഡൗൺ പ്രഖ്യാപിച്ചു. കേന്ദ്ര നിര്‍ദ്ദേശപ്രകാരമാണ് നടപടി. ഏഴ് ജില്ലകൾ സമ്പൂര്‍ണ്ണമായി നിശ്ചലമാകും. അവശ്യ സര്‍വ്വീസുകൾ മാത്രമായി ചുരുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത്. അവശ്യ സാധനങ്ങളുടെ പട്ടിക ഏതൊക്കെയെന്ന് സംസ്ഥാനത്തിന് തീരുമാനിക്കാം.

തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, കാസർകോട്, മലപ്പുറം, കണ്ണൂർ, കോട്ടയം ജില്ലകളിലാണ് നിയന്ത്രണം .

ക്യാമ്പിനറ്റ് സെക്രട്ടറിയും പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. കേന്ദ്രവുമായി ഇക്കാര്യത്തിൽ ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുകയാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങൾ വിശദീകരിക്കുന്നത്. 

രാജ്യത്തെ എഴുപത്തഞ്ച് ജില്ലകളിലാണ് കേന്ദ്രസര്‍ക്കാര്‍ ലോക് ഡൗൺ നിര്‍ദ്ദേശിച്ചത്. ഇതിലാണ് കേരളത്തിലെ ഏഴ് ജില്ലകളും ഉൾപ്പെടുന്നത്. വൈറസ് ബാധിതരുടെ എണ്ണം നാൾക്കുനാൾ കൂടിവരുന്ന സാഹചര്യത്തിൽ കേരളത്തിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. കേന്ദ്രം ലോക്ഡൗൺ നിര്‍ദ്ദേശിച്ചതോടെ കര്‍ശന നടപടികളിലേക്ക് തന്നെ കടക്കുമെന്നാണ് വിവരം. 

അവശ്യ സര്‍വ്വീസുകളിൽ എന്തെല്ലാം ഉൾപ്പെടുത്തും എന്ന കാര്യത്തിൽ വിശദമായ പട്ടിക തന്നെ പുറത്തിറക്കും. അവശ്യ സന്ദര്‍ഭങ്ങളിൽ സമയോചിതമായി ഇടപെടാനുള്ള അധികാരം ജില്ലാ കളക്ടര്‍മാര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ നൽകിയിച്ചുണ്ട്.