പക്ഷിപ്പനി- കർഷകരും പൊതുജനങ്ങളും ശ്രെദ്ധിക്കേണ്ടത്. കോഴിക്കോട് ജില്ലാ മൃഗ സംരക്ഷണ വകുപ്പ് പുറപ്പെടുവിച്ച അറിയിപ്പ്‌ ഏവരും വായിക്കൂ..

പക്ഷിപ്പനി ശ്രെദ്ധിക്കേണ്ടത്

  1. ചത്ത പക്ഷികളെയോ, രോഗം ബാധിച്ചവയെയോ ദേശാടനകിളികളെയോ ഇവയുടെയൊക്കെ കാഷ്ഠം ഓ ഒക്കെ കൈകാര്യം ചെയ്യേണ്ട സാഹചര്യം വന്നാൽ അതിനു മുൻപും ശേഷവും ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകി വൃത്തിയാക്കേണ്ടതാണ്.
  2. രോഗത്തിന്റെ പ്രഭവ കേന്ദ്രത്തിൽ നിന്നും ഒരു കിലോമീറ്റർ ചുറ്റളവിലുള്ളതോ രോഗംബാധിച്ചതോ ചത്തത്തോ ആയ പക്ഷികളെ കൈകാര്യം ചെയ്യുമ്പോൾ കയ്യുറയും മാസ്കും നിർബന്ധമായും ധരിക്കേണ്ടതാണ്.
  3. കോഴികളുടെ മാംസം (പച്ചമാംസം) കൈകാര്യം ചെയ്യുന്നതിനു മുൻപും ശേഷവും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയാക്കേണ്ടതാണ്.
  4. നന്നായി പാചകം ചെയ്ത മാംസവും മുട്ടയും മാത്രം ഉപയോഗിക്കുക
  5. നിങ്ങളുടെ തൊട്ടടുത്ത അസാധാരണമാം വിധം പക്ഷികളുടെ കൂട്ടമരണം ശ്രദ്ധയിൽപ്പെട്ടാൽ അടുത്തുള്ള മൃഗസംരക്ഷണ വകുപ്പിൻറെ സ്ഥാപനത്തിൽ അറിയിക്കുക.
  6. പക്ഷികളെ കൈകാര്യം ചെയ്തശേഷം ഏതെങ്കിലും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടാൽ അടുത്തുള്ള മെഡിക്കൽ ഡോക്ടറെ ബന്ധപ്പെടുക
  7. വ്യക്തിശുചിത്വം കൃത്യമായി പാലിക്കുക
  8. വീടും പരിസരം പരിസരവും വൃത്തിയായി സൂക്ഷിക്കുക
  9. രോഗം ബാധിച്ച പക്ഷികളെ കൊന്നോടുക്കുന്നതിനും രോഗ ബാധിത പ്രദേശങ്ങൾ ശുദ്ധീകരിക്കുന്നതിനും ഉദ്യോഗസ്ഥരുമായി സഹകരിക്കുക.
  10. ശുചീകരണത്തിനായി 2% സോഡിയം ഹൈഡ്രോക്സൈഡ് ലായനി, പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി, കുമ്മായം എന്നിവ ഉപയോഗിക്കാവുന്നതാണ്.
  11. അണുനശീകരണം നടത്തുമ്പോൾ സുരക്ഷിതമായ വസ്ത്രധാരണം ഉറപ്പുവരുത്തേണ്ടതാണ്.
  12. നിരീക്ഷണ മേഖലയിൽ പക്ഷികളുടെ മരണം ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കേണ്ടതാണ്.

ചെയ്തു കൂടാത്തത്

  1. ചത്തതോ രോഗംബാധിച്ചതോ ആയ പക്ഷികളെയോ ദേശാടനകിളികളെയോ, പക്ഷി കാഷ്ടമോ നേരിട്ട് കൈകാര്യം ചെയ്യേണ്ട സാഹചര്യം ഒഴിവാക്കുക.
  2. പകുതി വേവിച്ച മുട്ട കഴിക്കരുത്. ബുൾസൈ പോലുള്ളവ
  3. പകുതി വേവിച്ച മാംസം ഭക്ഷിക്കരുത്. പിങ്ക് നിറം ഉണ്ടാകരുത്.
  4. രോഗബാധയേറ്റ പക്ഷികൾ ഉള്ള പ്രദേശത്തു നിന്നും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ വാങ്ങുകയോ വിൽക്കുകയോ അരുത്.
  5. അനാവശ്യമായി മൂക്കിലും, കണ്ണിലും, വായിലും സ്പർശിക്കുന്നത് ഒഴിവാക്കുക.
  6. അഭ്യൂഹങ്ങൾ പരത്താതെ ഇരിക്കുക.

വിവരങ്ങള്‍ക്ക് കടപ്പാട്: 
ഡോ. എം. മുരളീധരന്‍
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നിയുക്ത സംസ്ഥാന വൈസ് പ്രസിഡന്റ്

ഡോ. നിനാ കുമാര്‍
ചീഫ് വെറ്ററിനറി ഓഫീസര്‍
കോഴിക്കോട്

അനുബന്ധ വാർത്തകളിലേക്ക്..

പക്ഷിപ്പനി സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയിലെ വെസ്റ്റ് കൊടിയത്തൂരിലും വേങ്ങേരിയിലും വളര്‍ത്തു പക്ഷികളെ മുഴുവന്‍ ഞായറാഴ്ച മുതല്‍ കൊന്നൊടുക്കും. പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കളക്ടറേറ്റില്‍ ചേര്‍ന്ന പ്രത്യക യോഗത്തിലാണ് തീരുമാനം.

പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രോഗം കണ്ടെത്തിയ സ്ഥലത്തിന്റെ ഒരു കിലോമീറ്റര്‍ പരിധിയിലെ മുഴുവന്‍ വളര്‍ത്തു പക്ഷികളെയുമാണ് നശിപ്പിക്കുക. ഇതിനുപുറമെ രോഗബാധ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ ജാഗ്രത പ്രഖ്യാപിച്ചു. ഈ പരിധിയിലുള്ള കോഴിക്കടകളും ഫാമുകളും അടച്ചിടാന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കി. 

കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അഞ്ച് അംഗങ്ങളുള്ള ഇരുപത്തിയഞ്ച് ടീമുകള്‍ സജ്ജമായി. എല്ലാ വളര്‍ത്തു പക്ഷികളെയും കൊല്ലും. മരത്തിലുള്ള കൂടുകളും മുട്ടകളും നശിപ്പിക്കുമെന്നും യോഗത്തിന് ശേഷം ബന്ധപ്പെട്ടവര്‍ പറഞ്ഞു.

വെസ്റ്റ് കൊടിയത്തൂരില്‍ കോഴിഫാമിലും വേങ്ങേരിയിലെ വീട്ടിലുമാണ് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. കൊടിയത്തൂരിലെ പുതിയോട്ടില്‍ സെറീന, മജീദ് എന്നിവര്‍ നടത്തിയിരുന്ന പുതിയോട്ടില്‍ ഫാമിലെ 2,000 കോഴികളാണ് രോഗത്തെ തുടര്‍ന്ന് ചത്തത്. വേങ്ങേരിക്ക് അടുത്തുള്ള തടമ്പാട്ട് താഴത്തുള്ള വേണുവിന്റെ കോഴികളിലാണ് രണ്ടാമത്തെ കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പക്ഷികളില്‍ നിന്ന് പക്ഷികളിലേക്ക് വൈറസ് പകരുന്നത് അവയുടെ സ്രവങ്ങള്‍ വഴിയാണ്. രോഗാണു സാന്നിധ്യമുള്ള പക്ഷിക്കൂട്, തീറ്റ, തൂവലുകള്‍ എന്നിവ വഴിയും വേഗം പക്ഷികളില്‍ നിന്ന് പക്ഷികളിലേക്ക് രോഗം പകരും. 

രോഗം ബാധിച്ച പക്ഷികളുടെ ഇറച്ചി, മുട്ട, കാഷ്ഠം, ചത്ത പക്ഷികള്‍ എന്നിവ വഴിയാണ് രോഗാണുക്കള്‍ മനുഷ്യരിലേക്കെത്തുന്നത്. 

പക്ഷികളില്‍ നിന്നും മനുഷ്യരിലേക്ക് ഇത് ചില സാഹചര്യങ്ങളില്‍ പകരാറുണ്ട്. എന്നാല്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരാന്‍ ബുദ്ധിമുട്ടാണ്. രോഗം ബാധിച്ച മനുഷ്യരില്‍ മരണനിരക്ക് 60 ശതമാനത്തോളമാണ്. എന്നാല്‍ ജനിതകവ്യതിയാനമോ മറ്റോ മൂലം ഇത് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കുന്ന തരത്തിലേക്ക് മാറിയാല്‍ അത് വലിയ അപകടമുണ്ടാക്കും. 

പക്ഷികളിലെ രോഗലക്ഷണങ്ങള്‍

മന്ദത, വിശപ്പില്ലായ്മ, വയറിളക്കം, തൂവല്‍ കൊഴിയുക, ചലനങ്ങള്‍ക്ക് ബുദ്ധിമുട്ട്, മുട്ടകളുടെ എണ്ണം കുറയുക, കട്ടികുറഞ്ഞ തോടുള്ള മുട്ടകള്‍, ശരീരത്തിലും കൊക്ക്, പൂവ് എന്നിവയിലും നീലനിറം, മൂക്കിലൂടെയുള്ള രക്തസ്രാവം, ശ്വാസതടസ്സം എന്നിവയൊക്കെയാണ് ലക്ഷണള്‍.

മനുഷ്യരെ ബാധിച്ചാലുള്ള ലക്ഷണങ്ങള്‍

സാധാരണ ഇന്‍ഫ്‌ളുവന്‍സ വൈറസ് ബാധിച്ചാല്‍ ഉണ്ടാകുന്ന രോഗലക്ഷണങ്ങള്‍ തന്നെയാണ് ഇവിടെയും ഉണ്ടാവുക. പനി, ജലദോഷം, തലവേദന, ഛര്‍ദി, വയറിളക്കം, ശരീരവേദന, ചുമ, തൊണ്ടവേദന, ക്ഷീണം എന്നിവയൊക്കെയാണ് ലക്ഷണങ്ങള്‍. വളരെ പെട്ടെന്നു തന്നെ ന്യുമോണിയ പോലുള്ള കടുത്ത ശ്വാസകോശ രോഗങ്ങള്‍ക്കിടയാക്കാന്‍ ഈ വൈറസുകള്‍ ഇടയാക്കും. 

ചികിത്സ

രോഗികള്‍ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുകൊണ്ടുള്ള ചികിത്സ ആവശ്യമാണ്. ഒസല്‍ട്ടാമിവിര്‍ എന്ന ആന്റി വൈറല്‍ മരുന്നാണ് പക്ഷിപ്പനി മനുഷ്യരിലേക്ക് പകരുന്നതിന് എതിരെ നല്‍കുന്നത്. ഇത് രോഗം ഗുരുതരമാവുന്നത് കുറയ്ക്കാന്‍ സഹായിക്കും. പക്ഷിപ്പനിക്കുള്ള പ്രതിരോധ വാക്‌സിന്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ഇതുവരെ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടില്ല. സാധാരണ ഇന്‍ഫ്‌ളുവന്‍സയ്ക്ക് ഉപയോഗിക്കുന്ന വാക്‌സിന്‍ എച്ച്5എന്‍1 ന് പ്രതിരോധം നല്‍കില്ല.